Saturday, 18 December 2010

മഞ്ഞളാം കുഴി അലി ലീഗിലേക്ക്

മലപ്പുറം: ആയിരക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരെ സാക്ഷിനിര്‍ത്തി മഞ്ഞളാംകുഴി അലിയും സഹപ്രവര്‍ത്തകരും യു.ഡി.എഫിലെ വിവിധ പാര്‍ട്ടികളില്‍ അംഗങ്ങളായി. എല്‍.ഡി.എഫ് ബന്ധം ഉപേക്ഷിക്കുകയും എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്ത അലി ഉത്സവാന്തരീക്ഷത്തിലാണ് മുസ്‌ലിംലീഗില്‍ ചേര്‍ന്നത്. കനത്ത മഴയെ വകവെക്കാതെ ആയിരങ്ങളാണ് തടിച്ചുകൂടിയത്. അലിയോടൊപ്പം എല്‍.ഡി.എഫ് ബന്ധം വിട്ട സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരാണ് യു.ഡി.എഫിലെ വിവിധ കക്ഷികളില്‍ അംഗത്വം സ്വീകരിച്ചത്. മഞ്ഞളാംകുഴി അലിക്കും സഹപ്രവര്‍ത്തകര്‍ക്കും ലീഗിലേക്കുള്ള അംഗത്വം മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറി. കോണ്‍ഗ്രസ്സിലേക്കുവന്ന പ്രവര്‍ത്തകര്‍ക്ക് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി അംഗത്വം നല്‍കി. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്കില്‍ അംഗങ്ങളായവര്‍ക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ അംഗത്വം കൈമാറി. മലപ്പുറം സുന്നിമഹല്‍ പരിസരത്ത് നടന്ന ചടങ്ങ് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അലിയുടെ വരവോടുകൂടി സി.പി.എമ്മിന്റെ ജില്ലയിലെ നട്ടെല്ല് തകര്‍ന്നതായി അദ്ദേഹം പറഞ്ഞു.ആത്മാര്‍തയുള്ളവര്‍ക്ക് നില്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടിയായി സി.പി.എം മാറിയെന്നും അലി അതിന്റെ പ്രതീകമാണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. അലിയോടൊപ്പം ആയിരങ്ങളാണ് യു.ഡി.എഫിലേക്ക് എത്തിയിട്ടുള്ളത്. കേരളം മുഴുവന്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്- ഉമ്മന്‍ചാണ്ടി പറഞ്ഞു.അനുഭവങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് അഴിമതിയുടെ കറപുരളാത്ത ഒരു സര്‍ക്കാറാണ് യു.ഡി.എഫ് മുന്നില്‍ കാണുന്നതെന്നലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുപ്പത്തൊട്ടിയായ കേരളത്തെ മാലിന്യമുക്തമാക്കാനാണ് യു.ഡി.എഫിന്റെ യത്‌നം. മലപ്പുറം ചുവക്കുന്നുവെന്ന സി.പി.എമ്മിന്റെ അവകാശവാദത്തിന്റെ ഫ്യൂസാണ് കത്തിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ട മാന്യത ഇല്ലാത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. എതിര്‍ക്കുന്നവരെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. യു.ഡി.എഫിലെ ഒരു സാധാരണ അംഗത്തിന്റെ മാന്യത പോലും സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ക്കില്ല- വീരേന്ദ്രകുമാര്‍ പറഞ്ഞു.ഡോ. എം.കെ. മുനീര്‍, കെ.എന്‍.എ. ഖാദര്‍, എം.പി. അബ്ദുള്‍സമദ് സമദാനി, കെ.പി.എ. മജീദ് എന്നിവര്‍ പ്രസംഗിച്ചു.എം.എല്‍.എ. സ്ഥാനമോ എം.പി. സ്ഥാനമോ മന്ത്രിസ്ഥാനമോ ആഗ്രഹിച്ചല്ല താന്‍ മുസ്‌ലിം ലീഗിലേക്ക് കടന്നുവന്നതെന്ന് മറുപടി പ്രസംഗത്തില്‍ മഞ്ഞളാംകുഴി അലി പറഞ്ഞു. ഏറ്റവും പിന്‍നിരയിലിരുന്ന് ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനാണ് തനിക്ക് ഇഷ്ടം. എല്‍.ഡി.എഫിന്റെ അഴിമതിയും വികസനവിരുദ്ധ നിലപാടുമാണ് എന്നെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. നാടിനെ സ്നേഹിക്കുന്നതുകൊണ്ട് എനിക്ക് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട രീതിയില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതുപോലെയാണ് സി.പി.എം. നേതാക്കളുടെ പ്രവര്‍ത്തനം. അവിടെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനമില്ലാതാകുന്നു. താനുണ്ടാക്കിയ കേടുപാടുകള്‍ തീര്‍ക്കാന്‍ ലീഗില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അലി അഭ്യര്‍ഥിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുറബ്ബ് സ്വാഗതവും പി. അബ്ദുള്‍ ഹമീദ് നന്ദിയും പറഞ്ഞു.